ഡിലീറ്റ്

റോസ് ലിന്‍ ദിവാസ്വപ്നത്തില്‍ നിന്നെന്നപോലെ ഉണര്‍ന്നു... കോളേജില്‍ പോയ മകള്‍ മറന്നു വച്ച മൊബേല്‍ കയ്യിലിരുന്നു ചിലച്ചു. ഡിസ്പ്ലേയില്‍ 'ലച്ചു' എന്ന് എഴുതി കണ്ടു... റോസ് ലിന്‍ രണ്ടു, മൂന്ന് നിമിഷം മൊബേലില്‍ അങ്ങനെ തന്നെ നോക്കിയിരുന്നു, ശേഷം കാതിലേയ്ക്ക് അടുപ്പിച്ചു.

"അമ്മേ ഇത് ഞാനാ... മൊബേല്‍ എടുക്കാന്‍ മറന്നു... അത് അവിടെ തന്നെയുണ്ടോ എന്ന് ഉറപ്പാക്കാന്‍ വിളീച്ചതാ... " പിന്നെ എന്തോ കൂടി പറഞ്ഞിട്ട്.. 'തിരക്കാണ്' എന്ന വാക്കില്‍ ഫോണ്‍ നിശബ്ദമായി.

റോസ് ലിന്‍ മകളുടെ ഫോണിലെ മസ്സേജ്ബോക്സ്സും, സേവ്ഡ് മസ്സേജും, എം. എം. എസ്സുകളും, ഫോട്ടോസ്സും എല്ലാം നോക്കിക്കാണുകയായിരുന്നു. ഭാഷയുടെ പരിമിതിയില്‍പ്പെട്ട് പല പ്രണയ, സൗഹൃദ സന്ദേശങ്ങളുടേയും അതിന്റെ കാതലായ അര്‍ത്ഥതലത്തില്‍ ചെന്നെത്തി വായിയ്ക്കുവാനായില്ല. എന്തൊക്കെയാണ് ഇന്നെത്തെ കുട്ടികള്‍ ഈ കാട്ടിവച്ചിരിയ്ക്കുന്നത്.. എന്തെല്ലാം തരത്തിലുള്ള ഫോട്ടാസ്സ്, പ്രണയ സ്ക്രാപ്പുകള്‍...... റോസ് ലിന് മകളോട് നീരസം തോന്നി... ഇന്നിങ്ങ് വരട്ടെ എന്ന് മനസ്സില്‍ വിചാരിച്ചു. മനസ്സ് കൂടുതല്‍ അസ്വസ്ഥമാകുകയാണ്... എങ്കിലും അവള്‍..??

പല ചിന്തകളില്‍ മനസ്സ് കൂടുതല്‍ സംഘര്‍ഷഭരിതമായി.... ഒടുവില്‍ ഭര്‍ത്താവിനോട് പറയാം എന്ന തീരുമാനത്തില്‍ വീട്ടിലെ ലാന്റ് ലൈനില്‍ നിന്നും ചെറിയാച്ചന്റെ മൊബേലിലേയ്ക്ക് വിളിച്ചു. മറുതലയ്ക്കല്‍ ചെറിയാച്ചന്റെ ശബ്ദം.... റോസ് ലിന്‍ ഒന്നറച്ചു, പിന്നെ "തിരക്കിലാണോ...?" എന്ന് ചോദിച്ചു.

"ഇല്ല, പറഞ്ഞോളു"

"അതു പിന്നെ.... നമ്മുടെ മോളിന്ന് ഫോണും മറന്നു വച്ചാ കോളേജില്‍ പോയേക്കുന്നത്..."

"അതിനെന്ത..?"

"അതല്ല.... ഞാന്‍ വെറുതെ ആ ഫോണ്‍ മൊത്തത്തില്‍ ഒന്ന് നോക്കി"...

"നല്ല കാര്യം" ചെറിയാച്ചന്‍ തമാശ രൂപത്തില്‍ ചിരിച്ചു പറഞ്ഞു.

"ഉം.. നല്ല കാര്യങ്ങള്‍... ഇന്നത്തെ പിള്ളേര്‍ എന്തൊക്കയാ ഈ കാണിച്ച് വച്ചിരിയ്ക്കുന്നത് എന്നറിയോ..?"

"ഇല്ല എനിയ്ക്കറിയില്ല... " വീണ്ടും ചിരികൊണ്ടുള്ള മറുപടി...

"ചിരിച്ചോ.. ചിരിച്ചോ... ഞാന്‍ പറഞ്ഞത് പിന്നീടേ മനസ്സിലാക്കൂ..." റോസ് ലിന്‍ പരിഭവിച്ചു.

"റോസ്... നിനക്കറിയില്ല... ഇന്നിന്റെ കൗമാരവും, പ്രണയവും..."

ചെറിയാച്ചന്‍ ഒരു നിമിഷം നിശബ്ദനായി...

"റോസ്... നമ്മുടെ മോളുടെ എല്ലാ കാര്യങ്ങളിലും എന്റെ ശ്രദ്ധയുണ്ട്... അവളുടെ സൗഹൃദങ്ങള്‍ മുതല്‍ മൊബേല്‍ വരേയ്ക്കും, ഞാന്‍ ഇതൊക്കെ നേരത്തെ കണ്ടതാണ്... ഇതിലൊന്നും വലിയ കാര്യങ്ങളില്ല. ഇന്നിന്റെ പ്രണയവും, സൗഹൃദവും ഇങ്ങനെയൊക്കയാ... നീ ആ മൊബേലിലെ ഓപ്ഷന്‍ സ്വിറ്റ്ച് കണ്ടോ..? "ഡിലിറ്റ്" എന്നെഴുതിയിരിയ്ക്കുന്നത്.... ഒരു തവണ പ്രസ്സ് ചെയ്താല്‍ മതി എല്ലാം മാഞ്ഞുപോകും... അത്രമാത്രമേയുള്ളു ഇന്നിന്റെ ഹൃദയ ബന്ധങ്ങള്‍. വീണ്ടും നമുക്ക് എന്തൊക്കെ വേണമെങ്കിലും 'സേവ്' ചെയ്യാം. അല്ലാതെ എന്നേം, നിന്നേം പോലെ ഓര്‍മ്മകളുടെ, ബന്ധങ്ങളുടെ, പ്രണയത്തിന്റെ, സൗഹൃദങ്ങളുടെ പഴയ പെട്ടിയും നെഞ്ചില്‍ ചേര്‍ത്ത് പിടിച്ച് ഇന്നത്തെ തലമുറ ഉറക്കമൊഴിയാറില്ല."

റോസ് ലിന്‍ നിശബ്ദയായിരുന്നു....

ചെറിയാച്ചന്റെ മനസ്സിലെ ആശങ്കകള്‍ക്ക് കൂടുതല്‍ കനംവച്ചു....

"തല്‍ക്കാലം മകളോട് ഒന്നും ചോദിയ്ക്കരുത്" എന്ന് പറഞ്ഞ് ചെറിയാച്ചന്‍ ഫോണ്‍ കട്ടു ചെയ്തു.

റൊസ് ലിന്‍ ചിന്തകളിലേയ്ക്ക് വഴുതുകയായിരുന്നു....

ഭൂതകാലത്തിലേയ്ക്കുള്ള വര്‍ണ്ണാഭമായ ഓര്‍മ്മകളെ ഇന്നും നിറം മങ്ങാതെ സൂക്ഷിച്ച് വച്ചിട്ടുണ്ട്.... മനസ്സിലും, റൂമിലെ സൈഡ് ഷൈഡിന്റെ മൂലയിലെ പഴയ പെട്ടിയിലും. അന്നെത്തെ ആശംസാകാര്‍ഡുകള്‍ എത്ര നിറമുറ്റതായിരുന്നു. അതില്‍ എന്തെല്ലാം സ്വപ്നങ്ങളാണ് ചിറകു വിടര്ത്തി നിന്നിരുന്നത്.. പ്രണയപ്പൂക്കളുടെ വസന്തങ്ങള്‍ ഹൃദയത്തില്‍ എത്രയാണ് പൂത്തുവിടര്‍ന്നത്... ഓര്‍മ്മകള്‍ക്ക് നിറം മങ്ങിവരുന്ന ഏകാന്തതകളില്‍ ആ പഴയ പെട്ടി തുറക്കപ്പെടുന്നു. ആയിരം നിറമുള്ള ശലഭങ്ങള്‍ പറന്നുയര്‍ന്ന് മനസ്സിനെ മായികമായ ലോകത്തെത്തിയ്ക്കുന്നു. അവിടെ മലാഖമാരുടെ, മണവാട്ടിയുടെ കുപ്പായമിട്ട് കൈയ്യില്‍ കടുംചുവപ്പ് നിറമുള്ള റോസാപ്പൂക്കളുമായി ചുവന്ന പരവതാനി വിരിച്ച വഴിയിലൂടെ.....

റോസ് ലിന്‍ തന്റെ മനസ്സിലെ,പഴയ പെട്ടിയ്ക്കുള്ളിലെ ഓര്‍മ്മകളുടെ വസന്തത്തിലേയ്ക്ക്...... വിടവാങ്ങലിന്റെ വേളയില്‍ പ്രിയപ്പെട്ട ആരോ എഴുതിയ രണ്ട് വരികളിലേയ്ക്ക്...

" നീ നിന്നിലേക്കൊതുങ്ങുമ്പോള്‍
ഓര്‍ക്കുക ഞാനും, നീയായിരുന്നെന്ന്.."