സംസ്ഥാനം മുഴുവന്‍ മുങ്ങി പോയാലും ഞങ്ങളുടെ പച്ചക്കറി തോട്ടം നനയണം.



ഒരു സംസ്ഥാനം മുഴുവന്‍ മുങ്ങി പോയാലും ഞങ്ങളുടെ പച്ചക്കറി തോട്ടം നനയണം. തമിഴന്റെ സ്വന്തം പച്ചക്കറി തോട്ടത്തിനോടുള്ള സ്നേഹം നമ്മള്‍ കണ്ടു പഠിക്കണം. 

ഭക്ഷ്യ വസ്തുക്കള്‍ക്കായി നാം അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിപാടേ മാറേണ്ടിയിരിക്കുന്നു. പാണ്ടിയുടെ കനിവില്‍ കനിഞ്ഞു കിട്ടുന്ന രാസവളപ്രയോഗങ്ങള്‍ ആവോളം നടത്തിയ പച്ചക്കറികള്‍ കഴിച്ച് വയറ്റില്‍ സൂക്കേടുകള്‍ വരുത്തി വെയ്ക്കുവാന്‍ നമ്മളെ തന്നെ ഒരുക്കണോ? കൈ കൊണ്ട് ഒരു ഇല പോലും പെറുക്കി മാറ്റാത്ത,  ഒരു തൂമ്പ മണ്ണ് പോലും സ്വന്തം മണ്ണില്‍ നിന്നും കിളയ്ക്കാത്ത ഓണ്‍ലൈനില്‍  കൂടി ഗൃഹാതുരത്വം  വിളമ്പുന്ന മലയാളികളെ ... നമ്മള്‍ ഉണരാന്‍ സമയമായി.ഇനി മേലില്‍ പച്ചക്കറികള്‍ക്കും , പാല്‍ ഉത്പന്നങ്ങള്‍ക്കും വേണ്ടി തമിഴന്റെ മുന്‍പില്‍ കൈ നീട്ടരുത്.

എന്തുകൊണ്ട് നമ്മള്‍ മലയാളികള്‍ക്ക് സ്വന്തം വീട്ടില്‍ ഒരു പച്ചക്കറി തോട്ടം തുടങ്ങികൂടാ.5 സെന്റ് ഉള്ളവനും സ്വന്തമായി അവനവന്റെ കുടുംബം പോറ്റാന്‍ എന്തെങ്കിലും ചെയ്തു കൂടെ. മിക്ക വീടുകളിലും അടുക്കളത്തോട്ടങ്ങൾ ഉണ്ടായിരുന്ന കാലം,നമ്മളെ വിട്ടകുന്നു.  ഇതൊക്കെ നമ്മുടെ നഷ്ട്ടങ്ങള്‍ അല്ലെ. നമ്മുടെ വീടുകളില് പണ്ടുണ്ടായിരുന്ന അടുക്കളത്തോട്ടങ്ങള് നമുക്ക് തിരിച്ചു കൊണ്ടുവന്നെ മതിയാകു. എന്നാല് മാത്രമേ നമുക്ക് ഈ തമിഴന്റെ ഉമ്മാക്കിയില്‍  നിന്നും മോചനമുള്ളൂ. നമ്മുടെ സ്ത്രീ ജനങ്ങള്‍ ഇതിനു തയ്യാറായി ഇറങ്ങണം . കുറച്ചു പയര്‍, കുറച്ചു വെണ്ടയ്ക്ക , കുറച്ചു ചീര പിന്നെ വാഴ, കപ്പ, ചേമ്പ്, കാച്ചില്‍ എല്ലാം 4 - 5 മൂട്. ഒരു കുടുംബം ഒരുമ്പെട്ടു ഇറങ്ങില്‍യാല്‍ ഇതൊക്കെ സാധ്യമല്ലേ. ഇറങ്ങണം. മുല്ലപ്പെരിയാര്‍ സംഭവം ഇതിനൊക്കെ ഒരു തുടക്കമാകട്ടെ . 

നാളെ നമ്മുടെ മക്കള്‍ , കണ്ട തമിഴന്റെ മുന്‍പില്‍ കൈയും നീട്ടി ഇരിക്കാന്‍ ഇടവരുത്താതെ , നമ്മുടെ മക്കളെയും മണ്ണിന്റെ മക്കളാക്കാന്‍ നമ്മള്‍ പഠിപ്പിക്കണം .  കുഞ്ഞുങ്ങളെ മണ്ണില്‍ കളിയ്ക്കാന്‍ വിടാത്ത  മല്ലു പൊങ്ങച്ചം നമ്മളെ വലിയ വിപത്തീലെക്കല്ലെ  നയിക്കുന്നത് ? എനിക്കിതിനൊന്നും സമയം ഇല്ലാ എന്ന് വീമ്പിളക്കുന്ന മാന്യന്മ്മാരെ , ഇതൊന്നും ചെയ്തു ശീലമില്ല എന്ന് പറയുന്ന മടിയന്മ്മാരെ ,  വാള് തലയുടെ  മുകളില്‍ തൂങ്ങി കിടക്കുന്നു എന്നോര്‍ക്കുക. സ്വന്തംമായി സ്വല്പം ഹൈജീനിക്  ഭക്ഷണം, മക്കളുക്ക് ഉണ്ടാക്കി കൊടുക്കുവാന്‍ നിങ്ങള്ക്ക് തോന്നുന്നില്ലേ. ലോകത്തില്‍ ജനിക്കുമ്പോള്‍ ഇതൊന്നും ആരും പഠിച്ചിട്ടല്ല വരുന്നത്. ഇതൊക്കെ നമ്മുടെ ആവിശ്യമാണ് . പഠിക്കണം. പഠിച്ചാലേ മതിയാവൂ. ആഴ്ചയില്‍ വളരെ കുറച്ചു നേരം നമുക്ക് ഇതിനായി മാറി വെക്കാന്‍ പറ്റില്ലേ. പറ്റും വേണമെന്ന് വെച്ചാല്‍. ..

ഓരോ വീടിനോടും ചേര്‍ന്ന് ഒരു അടുക്കളത്തോട്ടം നിര്‍മ്മിക്കുന്നത് കുടുംബാംഗങ്ങളുടെ ആരോഗ്യത്തിനും ചില്ലറ വരുമാനത്തിനും സഹായിക്കുന്ന ഘടകമാണ്.  നമ്മുടെ  വീട്ടു മുറ്റത്ത്‌ ഉള്ള സ്ഥലത്ത് കുറച്ചു വെണ്ട,വഴുതന,കോവല്‍,തക്കാളി,മുളക്,പയര്‍,തുടങ്ങിയവ  നട്ടു പിടിപ്പിച്ചാല്‍,വീട്ടില്‍ ഉപയോഗിക്കുന്ന പച്ചക്കറികളുടെ വേസ്റ്റും ,ചാരവും,പച്ചിലകളും,ചാണകം കിട്ടുമെങ്കില്‍ അതും ഇട്ടുകൊടുത്താല്‍ വിഷമില്ലാത്ത ജൈവ പച്ചകറികള്‍ വീട്ടില്‍ ഉണ്ടാക്കാം.അധികം അധ്വാനമില്ലാതെ കുടുംബാംഗങ്ങള്‍ ഒരുമിച്ച് വളരെ രസകരമായി രൂപപ്പെടുത്തിയെടുക്കാവുന്ന ഒന്നാണിത്. എത്ര ചെറിയ വീടിനോടു ചേര്‍ന്നും അതിനനുസരിച്ച് അടുക്കളത്തോട്ടം നിര്‍മ്മിക്കാം. വീട്ടുമുറ്റം കുറവുള്ളവര്‍ക്ക് ചാക്കില്‍ മണ്ണു നിറച്ച് ഉള്ള സ്ഥലത്ത് അവരവര്‍ക്കാവശ്യത്തിനുള്ള പച്ചക്കറികള്‍ വിളയിച്ചെടുക്കാവുന്നതാണ്. ചാക്കില്‍ എല്ലാത്തരം പച്ചക്കറികളും കിഴങ്ങുവര്‍ഗ്ഗങ്ങളും വളരെ മെച്ചപ്പെട്ട രീതിയില്‍ ഉല്പാദിപ്പിക്കാമെന്ന് പല വീട്ടമ്മമാരും തെളിയിച്ചു കഴിഞ്ഞതാണ്. വീട്ടുമുറ്റമില്ലാത്തവര്‍ക്ക് ടെറസ്സിലും വളരെ വിജയകരമായി പച്ചക്കറി കൃഷി ചെയ്യാം. വീട്ടിലേക്കാവശ്യമായ തക്കാളി, വെണ്ടയ്ക്ക, പാവയ്ക്ക, പയര്‍, പടവലങ്ങ, കോവയ്ക്ക, ചീര, വഴുതനങ്ങ, പലതരം ഇല വര്‍ഗ്ഗങ്ങള്‍, ചേന, ചേമ്പ്, കപ്പ, മുളക് എന്നിവ വളരെ മെച്ചപ്പെട്ട രീതിയില്‍ നമുക്ക് ഉല്പാദിപ്പിക്കാം.

വീട്ടിലേയ്ക്കാവശ്യമുള്ള പച്ചക്കറികള്‍ എടുത്തശേഷം ബാക്കിയുള്ളവ അയല്‍പക്കങ്ങളിലോ അടുത്ത കടയിലോ കൊടുത്താല്‍ അല്പം വരുമാനമാര്‍ഗ്ഗവുമാകും. മായമില്ലാത്ത പുതിയ പച്ചക്കറികള്‍ കിട്ടുകയെന്നത് ഏവര്‍ക്കും സന്തോഷമുള്ള കാര്യം തന്നെയാണ്.തികച്ചും ജൈവ കൃഷിയിലൂടെ ഉല്പാദിപ്പിക്കുന്ന പച്ചക്കറികള്‍ പോഷക സമ്പുഷ്ടവും ആരോഗ്യത്തിന് സഹായകവുമാണ്. ജൈവ വളങ്ങള്‍ വീട്ടില്‍ത്തന്നെ നമുക്ക് നിര്‍മ്മിച്ചെടുക്കാം. വീട്ടിലുപയോഗിക്കുന്ന പച്ചക്കറികളുടേയും മത്സ്യം, മാംസം, മുട്ട എന്നിവയുടെ അവിശിഷ്ടങ്ങള്‍, തേയില ചണ്ടി മുതലായവ കമ്പോസ്റ്റ് വളമാക്കാം. കൂടാതെ വളര്‍ത്തു മൃഗങ്ങളുടെ അവശിഷ്ടങ്ങളും ജൈവവളമായി ഉപയോഗിക്കാവുന്നതാണ്. 

വീട്ടിലെ മുതിര്‍ന്നവരോടൊപ്പം കുട്ടികളെ കൂടി കൃഷികാര്യങ്ങളില്‍ പങ്കാളികളാക്കുന്നത് അവര്‍ക്ക് കൃഷിയില്‍ താല്പര്യം വര്‍ദ്ധിപ്പിക്കുന്നതിലുപരി പ്രകൃതിയെ സ്‌നേഹിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും പഠിക്കുകയും ചെയ്യും. ചെറിയ ചെറിയ ജോലികള്‍ അവരെ ഏല്പിക്കുന്നത് നല്ലതാണ്. ചെടികളുടെ ചുവട്ടിലെ കളകള്‍ നീക്കം ചെയ്യുന്നതിനും ഇലപ്പുഴുവിനെ പറിച്ചെടുത്ത് നശിപ്പിക്കുന്നതിനും ജലസേചനത്തിനും മറ്റും കുട്ടികളെ ചുമതലപ്പെടുത്താം. കുടുംബാംഗങ്ങളൊന്നിച്ച് കുറച്ചുസമയം പച്ചക്കറി തോട്ടത്തില്‍ ചിലവഴിക്കുന്നതുവഴി മാനസികോല്ലാസവും വ്യായാമവും അതിലൂടെ ആരോഗ്യവും ഉന്മേഷവും വര്‍ദ്ധിക്കാന്‍ സഹായിക്കും.

ഉദ്യോഗസ്ഥകളായ വീട്ടമ്മമാര്‍ക്കും അല്പ സമയവും അഭിരുചിയുമുണ്ടെങ്കില്‍ നല്ലൊരു അടുക്കളത്തോട്ടമുണ്ടാക്കാന്‍ യാതൊരു പ്രയാസവുമില്ല. ഉദ്യോഗസ്ഥകളല്ലാത്ത വീട്ടമ്മമാര്‍ക്ക് സ്ഥലവും സമയവുമുണ്ടെങ്കില്‍ അല്പം വിപുലമായ രീതിയില്‍ തന്നെ പച്ചക്കറി കൃഷിയും മൃഗപരിപാലനവും പരീക്ഷിക്കാവുന്നതാണ്. 

സ്വന്തമായി ഉണ്ടാക്കിയ പച്ചക്കറികള്‍ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം നമ്മള്‍ക്ക്  അനുഭവിക്കെണ്ടേ? അതൊരു അനുഭവം തന്നെ ആണ് . നമുക്ക് ഇവിടെ തുടങ്ങാം.. ഇത് വായിക്കുന്ന ഓരോ മലയാളികളും, അവരവരുടെ വീട്ടില്‍ എന്തെങ്കിലും സ്വന്തംമായി ചെയ്യും എന്ന  തീരുമാനം  എടുക്കണം. മറ്റുള്ളവരെ പറഞ്ഞു മനസിലാക്കണം .  ഇതൊരു തുടക്കമാകട്ടെ . ഭക്ഷ്യസ്വയം പര്യാപ്തതയ്ക്കായി ഓരോവീട്ടിലും ഒരു പച്ചക്കറിത്തോട്ടം എന്ന ആശയം പ്രചരിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനുമായി  നമ്മള്‍ ഇറങ്ങണം . ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ ഭക്ഷ്യസ്വയംപര്യാപ്തത നമുക്ക് നേടിയെടുക്കാവുന്നതേയുള്ളു. അങ്ങനെ ഭക്ഷ്യക്ഷാമത്തിന് ഒരു പരിഹാരവുമാകും.