കന്യകമാരെ വില്‍ക്കാന്‍ റിയാലിറ്റി ഷോ

മെല്‍ബണ്‍:വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ആസ്ത്രേലിയയില്‍ ചിത്രീകരിക്കാനിരുന്ന 'കന്യകാത്വ റിയാലിറ്റി ഷോ' അമേരിക്കയിലേക്ക് മാറ്റി. ആസ്ത്രേലിയന്‍ ഡോക്യുമെന്ററി സംവിധായകന്‍ ജസ്റ്റിന്‍ സിസിലിയാണ് വിവാദ ഷോക്ക് പിന്നില്‍. തെരഞ്ഞെടുത്ത കന്യകമാരെ ലേലത്തിന് വെക്കുന്നതാണ് റിയാലിറ്റിഷോ. ഇത് ജസ്റ്റിന്‍ ഡോക്യുമെന്ററി ആയി ചിത്രീകരിക്കും. ഇത് പിന്നീട് ചാനലുകള്‍ക്ക് വില്‍ക്കാനാണ് പദ്ധതി.

'കന്യകമാരെ ആവശ്യമുണ്ട്' എന്ന് ഇന്റര്‍നെറ്റില്‍ പരസ്യം ചെയ്ത ശേഷമാണ് മല്‍സരാര്‍ഥികളെ തെരഞ്ഞെടുത്തത്. ഇവരെ ലേലത്തിനു വെക്കും. ലേലത്തില്‍ പങ്കെടുക്കുന്നതിന് 20,000 ഡോളറാണ് ഓരോ മല്‍സരാര്‍ഥിക്കും ലഭിക്കുക. ലേലത്തുകയുടെ 90 ശതമാനവും മല്‍സരാര്‍ഥിക്ക് ലഭിക്കും. ലേലത്തിന് പണം മുടക്കുന്നവരുടെ കൂടെ ഒരു രാത്രി മല്‍സരാര്‍ഥിക്ക് കഴിയേണ്ടിവരും.

'ഷോ' ആസ്ത്രേലിയയിലെ വിക്ടോറിയയില്‍ ചിത്രീകരിക്കാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍, ഷോ നടത്തിയാല്‍ വേശ്യാവൃത്തിക്ക് സംവിധായകനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പ്രഖ്യാപിച്ചു. ഇതോടെയാണ് വേദി അമേരിക്കയിലെ നെവാദയിലെ വേശ്യാലയത്തിലേക്ക് മാറ്റിയത്. മല്‍സരാര്‍ഥികളില്‍ പലരും പിന്‍വാങ്ങിയതായി സംവിധായകന്‍ അറിയിച്ചു. എന്നാല്‍, ചിലര്‍ ഇപ്പോഴും ശേഷിക്കുന്നതായി ജസ്റ്റിന്‍ സിസ്ലി അറിയിച്ചു.


ഷോയില്‍ പങ്കെടുക്കുന്നത് പണത്തിന് വേണ്ടിയാണെന്ന് വെറോണിക്ക എന്ന പേരുപയോഗിക്കുന്ന സിഡ്നി സ്വദേശി പറഞ്ഞു.പരിപാടിക്കെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.