കുട്ടികള്‍ വഴിപിഴയ്‍ക്കാതിരിക്കാന്‍ മായാവി നിരോധിക്കണം

കുട്ടികള്‍ വഴിപിഴയ്‍ക്കാതിരിക്കാന്‍ മായാവി നിരോധിക്കണം

സ്കൂള്‍ കുട്ടികള്‍ ഏറ്റവുമധികം വായിക്കുന്ന കുട്ടികള്‍ക്കുള്ള പ്രസിദ്ധീകരണമായ ബാലരമയിലൂടെ വര്‍ഷങ്ങളായി തലമുറകള്‍ വായിച്ചു രസിച്ച മായാവി അടിയന്തിരമായി നിരോധിക്കണമെന്നും മായാവി വായിച്ച് വഴിതെറ്റിപ്പോയ കുട്ടികള്‍ക്ക് ബാലരമക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കുട്ടികളുടെ സദാചാരത്തില്‍ അപാരമായ താല്‍പര്യമുള്ള ഒരു അഭ്യുദയകാംക്ഷി എന്ന നിലയില്‍ ‍സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനോട് ഞാനാവശ്യപ്പെടുന്നു.

ഒറ്റനോട്ടത്തില്‍ മായാവി എന്ന കുട്ടിച്ചാത്തന്‍ ധര്‍മപുനസ്ഥാപനത്തിനുവേണ്ടിയും രണ്ടു കുട്ടികളെ സഹായിക്കുന്നതിനു വേണ്ടിയും നടത്തുന്ന വീരസാഹസിക കഥകളാണ് മായാവി എന്ന പേരില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നതെങ്കിലും പതിവായി ഇത് വായിക്കുന്ന കുട്ടികളെ സ്വാധീനിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന ചില സദാചാര-ധാര്‍മിക പ്രശ്നങ്ങളും സമസ്യകളും അതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ കുട്ടികളോടുള്ള ലൈംഗിത അതിക്രമങ്ങളും കുട്ടികള്‍ക്കിടയിലെ ലൈംഗികപീഡനങ്ങളും വര്‍ധിക്കാന്‍ കാരണം മായാവി ആണെന്ന് ഇതെപ്പറ്റി ഞാന്‍ നടത്തിയ പഠനങ്ങളിലൂടെ തെളിഞ്ഞു കഴിഞ്ഞതുമാണ്. മായാവി ഉയര്‍ത്തുന്ന സദാചാര വെല്ലുവിളികള്‍ ഒന്നും രണ്ടുമല്ല. സാമൂഹിക-സാംസ്കാരിക വെല്ലുവിളികള്‍ വേറെയും.

1. രാജുവും രാധയും ഇതിലെ പ്രധാനകഥാപാത്രങ്ങളായ രാജുവും രാധയും ആരാണെന്നത് ഇപ്പോഴും വ്യക്തമല്ല.അവര്‍ സഹോദരീസഹോദരന്മാരാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. അവരുടെ അച്ഛനമ്മമാരെയോ സഹോദരങ്ങളെയോ അമ്മാവന്മാരെയോ അമ്മായിമാരെയോ ഒന്നും ഇതുവരെ വായനക്കാര്‍ക്ക് കാണിച്ചുകൊടുത്തിട്ടില്ല. അതിനെക്കാള്‍ ഒക്കെ അപകടം ഇരുവരും ഒരു വീട്ടിലാണ് താമസിക്കുന്നത് എന്നതാണ്. സദാചാരത്തിന് ഏറെ പ്രാധാന്യമുള്ള കേരളത്തില്‍ കൗമാരം മൊട്ടിട്ടു നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒറ്റയ്‍ക്ക് ഒരു വീട്ടില്‍ ഒരുമിച്ചു താമസിക്കുക എന്നത് അംഗീകരിക്കാനാവാത്ത തെറ്റാണ്. മായാവി വായിക്കുന്ന കുട്ടികളിലേക്ക് ഈ പ്ലേറ്റോണിക് ബന്ധത്തിലെ ദുരൂഹതകള്‍ നുഴഞ്ഞുകയറുക തന്നെ ചെയ്യും. മായാവിയുടെ പതിവു വായനക്കാരായ കുട്ടികള്‍ ഇത്തരത്തില്‍ ഒരു വീട്ടില്‍ ഒരുമിച്ചു താമസിക്കാന്‍ ശ്രമിച്ചാല്‍ ആരാണ് ഉത്തരവാദി ?

മറ്റൊന്ന് ഇവരുടെ വിദ്യാഭ്യാസമാണ്. അവധി ദിവസത്തെപ്പറ്റിയൊക്കെ പല ലക്കങ്ങളിലും പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഇവര്‍ സ്കൂളില്‍‍ പോകുന്നതായോ വല്ലതും പഠിക്കുന്നതായോ എങ്ങും പറയുന്നില്ല. അഥവാ പോകുന്നുണ്ട് എന്നാണ് സങ്കല്‍പമെങ്കില്‍ ധാരാളം പഠിക്കാനുണ്ടാകാമെന്നിരിക്കെ സ്കൂളില്ലാത്ത സമയമത്രയും ഇവര്‍ മായാവിയോടൊപ്പം കറങ്ങുകയാണ്. പുതിയ പാഠ്യപദ്ധതിയില്‍ നിരവധി പ്രോജക്ടുകളും പരീക്ഷണങ്ങളുമൊക്കെയുള്ളപ്പോള്‍ രാജുവും രാധയും മാത്രം അതിലൊന്നും ശ്രദ്ധിക്കാതെ ദുരൂഹമായി ചുറ്റിത്തിരിയുന്നത് സദാചാരത്തിനു നിരക്കാത്തതാണെന്നതിനു പുറമേ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തോടും സംസ്ഥാന വിദ്യാഭ്യാസവകുപ്പിനോടുമുള്ള വെല്ലുവിളിയാണ്. പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസത്തെക്കുറിച്ച് തെറ്റായ ധാരണകള്‍ പ്രചരിപ്പിക്കാനും ഇത് കാരണമാകും. സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നു കുട്ടികള്‍ കുറയാനുള്ള പ്രധാന കാരണം മായാവിയാണ് എന്നു പോലും വാദിക്കാം.

ഈ കുട്ടികള്‍ ഒരു വീട്ടില്‍ ഒറ്റയ്‍ക്കു താമസിക്കുന്നു എന്നത് മാറ്റിവയ്‍ക്കാം. വനമേഖലകളില്‍ മായാവിയെ കാണാനെന്ന വ്യാജേന ഇവര്‍ പകല്‍ സമയങ്ങളില്‍ കൈകോര്‍ത്തു പിടിച്ചു നടക്കുന്നതും മലഞ്ചെരിവുകളില്‍ മണിക്കൂറുകളോളം സംസാരിച്ചിരിക്കുന്നതും എന്താണ് ? ഈ പ്രായത്തിലുള്ള കുട്ടികള്‍ മലഞ്ചെരിവില്‍ ഇരിക്കുന്നത് തന്നെ പിശകാണ്. അതിന്റെ കൂടെയാണ് ഈ വളവളാന്നുള്ള വര്‍ത്താനോം. സദാചാരസംരക്ഷണസേനയ്‍ക്കും അന്തിപ്പത്രക്കാര്‍ക്കും റേഞ്ചില്ലാത്ത സ്ഥലമായതിനാല്‍ പുറത്തറിയാതെ പോയ ഒരു അവിശുദ്ധ ബന്ധത്തിന്റെ തിരക്കഥയാണ് മായാവി എന്നു ഞാന്‍ അടിവരയിട്ടു പറയുകയാണ്.

2.മായാവി അപാരമായ കഴിവുകളുള്ള, വീടും കൂടുമില്ലാത്ത,പ്രത്യേകിച്ച് ഒരു ഐഡന്റിറ്റിയും ഇല്ലാത്ത എന്നാല്‍ സെലബ്രിറ്റിയായ മായാവി തന്റെ സാമൂഹികസേവനം രാജുവിലും രാധയിലും മാത്രമായി ഒതുക്കി നിര്‍ത്തുന്നത് ദുരൂഹമാണ്. മായാവിയുടെ ഉദ്ദേശ്യം പരിശുദ്ധമായിരുന്നെങ്കില്‍ നാടെങ്ങും ഓടി നടന്ന് എല്ലാ പ്രശ്നങ്ങളിലും ഇടപെടുകയും ആയിരക്കണക്കിന് ആളുകളെയും രക്ഷിക്കുകയും ചെയ്തേനെ. ഇത് നാളിത്രയായിട്ടും ഓഹ്രീം കുട്ടിച്ചാത്തനുള്ള സാറ്റലൈറ്റ് റൈറ്റും സൗജന്യസഹായങ്ങളും രാജുവിനും രാധയ്‍ക്കും മാത്രമാണ് നല്‍കിയിരിക്കുന്നത് എന്നത് സംശയജനകമാണ്. ആദ്യം മുതല്‍ക്കേ മായാവിക്ക് രാധയില്‍ താല്‍പര്യമുണ്ടായിരുന്നു എന്നു തന്നെ വേണം മനസ്സിലാക്കാന്‍. മണ്ടനായ രാജുവിനെ മായാവി സമര്‍ഥമായി ഉപയോഗിക്കുകയായിരുന്നോ അതോ വല്ല പ്രകൃതിവിരുദ്ധ താല്‍പര്യങ്ങളും അതിനു പിന്നിലുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മായാവിയുടെ വരവും പോക്കും ഇടപാടുകളുമൊക്കെ കാണുമ്പോള്‍ രാജ്യാന്തരബന്ധമുള്ള സെക്സ് റാക്കറ്റിന്റെ കണ്ണിയാണ് മായാവി എന്ന് ഏതു പോലീസുകാരനും സംശയിക്കാം.

രാധ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ പ്രശ്നമായതിനാല്‍ ചിത്രകഥ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തി വച്ച് രാധയെ വൈദ്യപരിശോധനയ്‍ക്ക് വിധേയയാക്കണം എന്നു ബാലരമയോട് ആവശ്യപ്പെടുകയാണ്.മായാവിക്കോ രാജുവിനോ മൊബൈല്‍ ഫോണുണ്ടോ ? ഉണ്ടെങ്കില്‍ അവര്‍ രാധയ്‍ക്ക് എസ്എംഎസുകള്‍ അയച്ചിട്ടുണ്ടോ എന്നതും കൂലങ്കഷമായി പരിശോധിക്കണം. മായാവിയുടെ വിദേശബന്ധവും തീവ്രവാദബന്ധവും അന്വേഷിക്കാന്‍ മായാവിയെ കുപ്പിയിലാക്കി എന്‍ഐഎയ്‍ക്കു വിട്ടു നല്‍കണം.

3.വിക്രമനും മുത്തുവും ഒറ്റനോട്ടത്തില്‍ വനംകൊള്ളക്കാരാണെന്നു തോന്നുമെങ്കിലും രാജുവിനെയും രാധയെയും മായാവിയെയും പിടികൂടാനാണ് ഇവര്‍ കൂടുതല്‍ ശ്രദ്ധയും അധ്വാനവും ചിലവഴിക്കുന്നത് എന്നത് നിസ്സാരമായി തള്ളിക്കളയാനാവില്ല. വിക്രമനും മുത്തുവും വനംകൊള്ളക്കാരായി ഭാവിച്ച് കാട്ടിനുള്ളില്‍ ഒളിച്ചു കഴിയുന്ന മനുഷ്യക്കടത്തുകാരോ ഇന്റര്‍പോള്‍ അന്വേഷിക്കുന്ന കുറ്റവാളികളോ തീവ്രവാദികളോ ആകാന്‍ സാധ്യതയുണ്ട്. മുത്തുവിനെ ആദ്യം കണ്ടപ്പോല്‍ മുതല്‍ ഒരു തമിഴ്‍ പുലിയുടെ ലക്ഷണങ്ങള്‍ എനിക്കു തോന്നിയിട്ടുണ്ട്. വിക്രമനും പുലിവരയുള്ള ടീഷര്‍ട്ടാണ് സ്ഥിരമായി ധരിക്കാറുള്ളത്.

പലപ്പോഴും ഗുഹയ്‍ക്കുള്ളില്‍ വിക്രമനും മുത്തുവും രാജുവിനെയും രാധയെയും ബലമായി പിടിച്ചുകൊണ്ടുപോവുകയും പിന്നീട് മായാവിയെത്തി മോചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതെപ്പറ്റി വിശദമായ അന്വേഷണം ആവശ്യമാണ്. ഗൂഹയ്‍ക്കുള്ളില്‍ എന്താണ് നടന്നതെന്നു മനസ്സിലാക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തണം, ഭാവിയില്‍ എന്തെങ്കിലും നടന്നാല്‍ ലൈവായി കാണാന്‍ ഗുഹയില്‍ ക്യാമറകളും സ്ഥാപിക്കണം. മായാവിയും വിക്രമനും മുത്തുവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതും അന്വേഷിക്കണം.

4.കുട്ടൂസനും ഡാകിനിയും ഒരു മന്ത്രവാദിയും മന്ത്രവാദിനിയും തമ്മിലുള്ള പ്ലേറ്റോണിക് ബന്ധം എന്ന് നിസ്സാരമായി പറയാമെങ്കിലും ഇവര്‍ക്കിടയിലെ അടങ്ങാത്ത തൃഷ്ണ ചിത്രകഥയിലുടനീളം പ്രകടമാണ്. ഉഗ്രമന്ത്രവാദികളായ കുട്ടൂസനും ഡാകിനിയും പരസ്‍പരം ഭയങ്കര സോഫ്‍റ്റ് ആണ്. ഇവരും കുട്ടികളെ വേട്ടയാടാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം ഗൗരവമായി കാണേണ്ട കാര്യമാണ്. കുട്ടൂസനും ഡാകിനിയും തമ്മിലുള്ള ബന്ധം ഏത് തലത്തിലുള്ളതാണെന്നു മനസ്സിലാക്കാന്‍ ലുട്ടാപ്പിയെ ചോദ്യം ചെയ്താല്‍ മതി. ഇവര്‍ക്കിടയില്‍ ശാരീരികബന്ധമുണ്ടായിട്ടുണ്ടോ എന്നതും ബാലരമ വ്യക്തമാക്കേണ്ടതാണ്. കാരണം, ഡാകിനിയുടെ സെക്‍സ് അപ്പീല്‍ കേരളത്തില്‍ വാര്‍ധക്യത്തിലെത്തിയ സ്ത്രീകളെ പീഡിപ്പിക്കാന്‍ കുറ്റവാളികള്‍ക്കു പ്രചോദനമായിട്ടുണ്ട് എന്നാണ് മനസിലാവുന്നത്.

5.ലുട്ടാപ്പി
ബോധപൂര്‍വം വില്ലന്‍ പരിവേഷം നല്‍കി പരിഹാസപാത്രമാക്കിയിരിക്കുന്ന ലുട്ടാപ്പി മാത്രമാണ് മായാവിയില്‍ നേരേ ചൊവ്വേയുള്ള ഒരു കഥാപാത്രം. ലുട്ടാപ്പിക്ക് എന്തെങ്കിലും ലൈഗികതാല്‍പര്യങ്ങളുള്ളതായി തോന്നിയിട്ടില്ല.ചിത്രകഥയിലെ സ്ത്രീകഥാപാത്രങ്ങളായ ഡാകിനിയോടും രാധയോടും ലുട്ടാപ്പിക്ക് വെറുപ്പുമാണ്. കുട്ടൂസന്റെ ഏജന്റാണെങ്കിലും ലുട്ടാപ്പി ഏറെക്കുറെ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍,കുട്ടൂസനും ഡാകിനിയുമായുള്ള ബന്ധത്തെപ്പറ്റിയും രാജുവും രാധയുമായുള്ള ബന്ധത്തെപ്പറ്റിയും ആരും പറയാത്ത വിവരങ്ങള്‍ പറയാന്‍ ലുട്ടാപ്പിക്ക് ആവും. ചിത്രകഥയില്‍ മായാവിയെപ്പറ്റി എന്തെങ്കിലും അറിയാവുന്ന ഒരേയൊരാളും ലുട്ടാപ്പിയാണ്. ലുട്ടാപ്പിയെ വില്ലന്‍ പരിവേഷത്തില്‍ നിന്നുമാറ്റി മാപ്പു സാക്ഷിയാക്കുകയും രാധയെ കൂടുതലാളുകള്‍ പീഡിപ്പിച്ചിട്ടുണ്ടോ എന്നതിനെപ്പറ്റി ലുട്ടാപ്പിയുടെ സാന്നിധ്യത്തില്‍ ഒരു തിരിച്ചറിയല്‍ പരേഡ് നടത്തുകയും ചെയ്താല്‍ തല്‍ക്കാലം ബാലരമയ്‍ക്ക് പിടിച്ചു നില്‍ക്കാം.

കുറിപ്പ്:- ബാലരമ എന്നു പറയുമ്പോള്‍ ഈ ബാലനും രമയും തമ്മിലുള്ള ബന്ധം എന്താണെന്നു കൂടി വ്യക്തമാക്കണം. അവര്‍ സഹോദരിസഹോദരന്മാരാണോ,കമിതാക്കളാണോ,ഭാര്യാഭര്‍ത്താക്കന്മാരാണോ. അങ്ങനെ വല്ലതുമാണെങ്കില്‍ കുട്ടികളുടെ പ്രസിദ്ധീകരണത്തിന് അവരുടെ പേരിടുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് ? ബാല-രമ എന്നെഴുതാതെ ബാലരമ എന്നു മുട്ടിച്ചെഴുതുന്നതിലൂടെ പ്രണയം,കാമം തുടങ്ങിയ വികാരങ്ങളും കൊച്ചുകുട്ടികളില്‍ കുത്തിവയ്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടായിട്ടില്ലേ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.