നിങ്ങളുടെ വിധി നിങ്ങള്‍ തന്നെ...

തവളക്കൂട്ടത്തിലെ തവളകള്‍ ചാടിച്ചാടി കളിക്കുകയാണ്. അതിനിടെ രണ്ടെണ്ണം വലിയൊരു കുഴിയില്‍ വീണുപോയി. അടിതെറ്റിയാല്‍ ആനപോലും വീഴും. പിന്നെയല്ലേ ഈ കൊച്ചുതവള?


ചാട്ടം പിഴച്ചു കുഴിയില്‍ വീണ തവളകള്‍ രണ്ടും കരയ്ക്കു കയറാന്‍ മരണവെപ്രാളം തുടങ്ങി. കരയ്ക്കു നിന്നിരുന്ന തവളകള്‍ക്ക് അതുകണ്ട് സഹതാപം തോന്നി. രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്നുതന്നെയായിരുന്നു കരയ്ക്കുനിന്ന തവളകളുടെ അഭിപ്രായം. വീണുപോയ തവളകളെ കരയ്ക്കു കയറ്റാന്‍ പറ്റുന്ന ഒരു ആശയവും അവര്‍ക്ക് തോന്നിയില്ല. 'രക്ഷയില്ല കൂട്ടുകാരേ. നിങ്ങളുടെ വിധി അതാണെന്ന് വിചാരിച്ച് പ്രാര്‍ഥിച്ച് സമാധാനിച്ചങ്ങ് കിടന്നോ' എന്നായി മുതിര്‍ന്ന തവളച്ചിയുടെ ഉപദേശം.

വെറുതെ ചാടിച്ചാടി തളരാമെന്നല്ലാതെ, കരയ്ക്കു കയറാന്‍ യാതൊരു വഴിയുമില്ലെന്നു കേട്ട ഒരു തവള തന്റെ വിധിയെ പഴിച്ച്, ഒരിടത്ത് തളര്‍ന്നുറങ്ങാന്‍ തുടങ്ങി. അപ്പോഴും, മറ്റേ തവള ചാടിക്കൊണ്ടേയിരുന്നു. ഒരു ഘട്ടത്തില്‍ ആ തവള കുഴിയില്‍നിന്ന് ഉയര്‍ന്നു പൊന്തി കരയിലെത്തി. കൂട്ടുകാര്‍ ആഹ്ലാദാരവം മുഴക്കിയപ്പോള്‍ തവള വിളിച്ച് വിനീതയായി പറഞ്ഞു: 'നിങ്ങളുടെ പ്രോത്സാഹനത്തിന് നന്ദി. ആ പ്രോത്സാഹനം ഒന്നുകൊണ്ട് മാത്രമാണ് ആദ്യം അസാധ്യമെന്ന് തോന്നിയ കാര്യംപോലും എനിക്ക് നേടിയെടുക്കാനായത്....'

കരയിലുണ്ടായിരുന്ന തവളകള്‍ കുഴിയില്‍ വീണ തവളകളെ ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ലല്ലോ. സത്യത്തില്‍, കുഴിയില്‍ വീണവരുടെ ആത്മവീര്യം അവര്‍ തുടരെത്തുടരെ തളര്‍ത്തുകയായിരുന്നുവല്ലോ. ഒരിക്കലും രക്ഷപ്പെടില്ലയെന്നാണ് അവര്‍ വിളിച്ചുകൂവിയിരുന്നത്. വെറുതെ ഊര്‍ജം കളയാതെ വിധിക്ക് കീഴടങ്ങാനായിരുന്നുവല്ലോ അവരുടെ ഉപദേശം.

പക്ഷേ, കുഴിയില്‍നിന്നു ചാടി രക്ഷപ്പെടാനായ തവള അവര്‍ നിരുത്സാഹപ്പെടുത്തിയതൊന്നും കേട്ടില്ല. കാരണം ആ തവള ബധിരനായിരുന്നു. അതിന് ചെവി ഒട്ടും കേള്‍ക്കാത്തതുകൊണ്ട് കരയിലിരുന്ന് പറഞ്ഞ എല്ലാ നിരുത്സാഹപ്പെടുത്തലുകളും പ്രോത്സാഹനമായാണ് തോന്നിയത്. അങ്ങനെ തോന്നിയതുകൊണ്ടു മാത്രമാണ് അസാധ്യമായ ഒരു കാര്യം ആ തവളയ്ക്ക് സാധ്യമാക്കാനായത്. പ്രോത്സാഹനത്തിന്റെ ശക്തി അത്ര വലുതാണ്. പ്രോത്സാഹനം കൊണ്ട് വന്‍ വിജയം നേടാനുള്ള ഊര്‍ജം പകരാനാവുമെന്നതു നമ്മുടെ ജീവിതപാഠം.

തളര്‍ന്നുറങ്ങിയ മറ്റേ തവളയ്ക്കാകട്ടെ, ചെവി നന്നായി കേള്‍ക്കാമെന്നതുകൊണ്ട് അതിന് പ്രതീക്ഷ ഒട്ടും ഉണ്ടായിരുന്നില്ല. എല്ലാവരും ചേര്‍ന്ന് അതിനെ നിരുത്സാഹപ്പെടുത്തി. ഫലം: ആ തവള കുഴിയില്‍ത്തന്നെ തളര്‍ന്നുകിടന്നപ്പോള്‍ മറ്റേ തവള രക്ഷപ്പെട്ടു.

അവനവന്‍ ചെയ്യേണ്ടത് ചെയ്യാതെ ഇതെല്ലാം എന്റെ വിധി എന്നു പറയുന്നത് സത്യത്തില്‍ കുട്ടിക്കുറുമ്പല്ലേ? മഴക്കാലത്ത് കുടയില്ലാതെ നനഞ്ഞൊലിച്ചു നടന്ന് പനി വന്നാല്‍ അത് കൈയിലിരുപ്പിന്റെ ഗുണം. ഇരുട്ടിലൂടെ നടക്കരുതെന്ന് അറിഞ്ഞിട്ടും ഒരു മെഴുകുതിരി വെളിച്ചം പോലുമില്ലാതെ നടന്ന് വല്ല കുഴിയിലും ചെന്നുചാടുകയോ വല്ല മരത്തില്‍ച്ചെന്നിടിക്കുകയോ ചെയ്യുന്നതും അവനവന്‍ ചെയ്യേണ്ടതു ചെയ്യാത്തതിന്റെ കുഴപ്പം.

നാം ചെയ്യേണ്ടതൊക്കെ ചെയ്തിട്ടും ഫലം കിട്ടിയില്ലെങ്കിലേ വിധിയെന്നോ ഈശ്വരനിശ്ചയമെന്നോ പറഞ്ഞ് സമാധാനിക്കാനാവൂ. നാം ശ്രമിക്കേണ്ടയിടത്തു നാം തന്നെ ശ്രമിക്കണം. നമുക്കു മാത്രമേ നമ്മെ ഉയര്‍ത്താന്‍ കഴിയൂ. ശത്രുക്കളെയും മിത്രങ്ങളെയും ഉണ്ടാക്കുന്നത് ആരാണ്? നാം തന്നെ.
ഭക്തനായ ഒരു വയസ്സന്‍ ദൈവത്തെത്തേടി കാട്ടിലൂടെ അലഞ്ഞു നടക്കുകയായിരുന്നു. അപ്പോഴതാ കാലില്ലാത്ത ഒരു കുറുക്കന്‍ ആ വഴിയില്‍ തളര്‍ന്നു കിടക്കുന്നു. ഈ കുറുക്കന്‍ എങ്ങനെ ആഹാരം തേടുമെന്നായി വയസ്സന്റെ ചിന്ത. കുറുക്കന്റെ ദയനീയാവസ്ഥ അയാളെ വല്ലാതെ വേദനിപ്പിച്ചു.

പെട്ടെന്ന് കാട്ടിലൊരു സ്വരം. അയാള്‍ പതുങ്ങി മാറിനിന്നു. ഒരു കടുവ ഒരു കൊച്ചു മാനിനെ കടിച്ചുവലിച്ചുകൊണ്ടുവരുന്നു. അല്പം മാംസം മാത്രം തിന്നശേഷം അതവിടെത്തന്നെയിട്ട് കടുവ കടന്നുകളയുന്നു. കുറുക്കന്‍ നിരങ്ങി, നിരങ്ങിയെത്തി വയറുനിറയെ ഇറച്ചി തിന്നുന്നു. അയാള്‍ ചിന്തിച്ചു: ദൈവത്തിന്റെ പ്ലാനും പദ്ധതികളും എത്ര മനോഹരം. താനെന്തിന് ഈ കാട്ടില്‍ അലയണം. ദൈവത്തിന്റെ മഹത്ത്വം മാത്രം ധ്യാനിച്ച് ഇവിടെ ഇരുന്നാല്‍ പോരേ? ദൈവം തനിക്കും ആഹാരം എത്തിച്ചുതരും - അദ്ദേഹം ആശിച്ചു.
അയാള്‍ അവിടെ ഇരിപ്പായി. അന്നും പിറ്റേന്നും കടന്നുപോയി. അയാള്‍ പട്ടിണിയില്‍ത്തന്നെ. ദൈവം ഭക്ഷണവുമായി ആരെയും അയാള്‍ക്കരികിലേക്ക് അയച്ചില്ല. അയാള്‍ നിരാശയോടെ ദൈവത്തോട് വിളിച്ചുചോദിച്ചു: 'എന്റെ കാര്യം അങ്ങു മറന്നുപോയോ?'

അപ്പോള്‍ ഒരു അശരീരി: 'നിന്നെ ഞാന്‍ സൃഷ്ടിച്ചിരിക്കുന്നത് അംഗവൈകല്യം സംഭവിച്ച കുറുക്കനായിട്ടല്ല. ചുണയും ചൊടിയുമുള്ള കടുവയായിട്ടാണ്.' അതായത് കൈനീട്ടാനല്ല, ദാനം ആവശ്യമായ കൈയിലേക്ക് എന്തെങ്കിലും വച്ചുകൊടുക്കാനുള്ള കഴിവാണ് ദൈവം നമ്മില്‍നിന്നൊക്കെ പ്രതീക്ഷിക്കുന്നത്.
ഈശ്വരഭക്തനെ രക്ഷിക്കാന്‍ ഈശ്വരന്‍തന്നെയെത്തുമെന്ന് ഒരു പണ്ഡിതന്‍ രാജസന്നിധിയില്‍വെച്ച് രാജാവിനോട് പറഞ്ഞു. രാജാവ് ആ വാദത്തെ എതിര്‍ത്തു. ഭക്തനെ രക്ഷിക്കാന്‍ ഈശ്വരന് ഭൃത്യരെ അയച്ചാല്‍ പോരേയെന്നായിരുന്നു രാജാവിന്റെ സംശയം. അന്നു രാത്രി നദിയിലെ ബോട്ടില്‍ വച്ചായിരുന്നു പണ്ഡിതനുള്ള വിരുന്ന് രാജാവ് ഒരുക്കിയിരുന്നത്. അതിനിടെ പെട്ടെന്നൊരു നിലവിളി ഉയര്‍ന്നു. രാജാവ് നോക്കുമ്പോള്‍ രാജകുമാരന്‍ വേറൊരു തോണിയില്‍നിന്ന് താഴേക്ക് വീഴുന്നു. രാജാവ് ഉടന്‍ തന്റെ കിരീടം ഊരിയെറിഞ്ഞ് വെള്ളത്തില്‍ ചാടി രക്ഷപ്പെടുത്തിക്കൊണ്ടുവന്നത് രാജകുമാരന്റെ ഛായയിലുള്ള ഒരു പാവക്കുട്ടിയെ. പണ്ഡിതന്‍ അപ്പോള്‍ ചോദിച്ചു: അങ്ങ് എന്തിനാണ് രാജകുമാരന്‍ വീണെന്നു കരുതി നദിയിലേക്ക് ചാടിയത്? ഭൃത്യന്മാരോട് പറഞ്ഞാല്‍ മതിയായിരുന്നല്ലോ. ഭക്തനോട് ഈശ്വരനുള്ള സ്‌നേഹവാത്സല്യം എത്രയുണ്ടെന്ന് രാജാവിനെ ബോധ്യപ്പെടുത്താന്‍ പണ്ഡിതന്‍ ഒരുക്കിയ നാടകമായിരുന്നു അത്. സ്‌നേഹത്തിന്റെ ശക്തിയാണ് ഇവിടെ സൂചിപ്പിക്കുന്നത്.

പ്രായമാകുന്തോറും വാക്കുകളില്‍ കഴിയുന്നത്ര മധുരം ചേര്‍ക്കാന്‍ ശ്രമിക്കണം. ഈശ്വരന്‍ നമുക്ക് നല്‍കിയ വരദാനമാണ് വാക്ക്. ആ വാക്ക് എത്ര മധുരതരമാക്കാനാവുമെന്നാണ് നാം നോക്കേണ്ടത്. ലഡു നല്‍കുമ്പോള്‍ത്തന്നെ കയ്പുള്ള വാക്കുകളാണ് കൂടെ കൊടുക്കുന്നതെങ്കില്‍ ആ ലഡുവിന് മധുരമുണ്ടാവില്ല. പ്രിയമായ വാക്കുകളേ ഉപയോഗിക്കാവൂ. അപ്രിയസത്യങ്ങള്‍ പലപ്പോഴും ദോഷമേ വരുത്തൂ.

ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ എപ്പോഴുമുണ്ടാകാം. അത് നേരിടുന്നത് എങ്ങനെ വേണമെന്നതിനെപ്പറ്റി പ്രസിദ്ധമായ ഒരു സംഭവകഥയുണ്ട്. പ്രശസ്തനായ തോമസ് എഡിസനെപ്പറ്റി കേട്ടിട്ടില്ലേ? 1914-ല്‍ അദ്ദേഹത്തിന്റെ പരീക്ഷണശാലയ്ക്ക് തീ പിടിച്ചു. കോടിക്കണക്കിന് രൂപയുടെ സാധനങ്ങള്‍ കത്തിനശിക്കുകയാണ്. അദ്ദേഹത്തിനാകട്ടെ, അന്ന് വയസ്സ് അറുപത്തേഴ്. മകന്‍ ചാള്‍സ് എങ്ങനെ പിതാവിനെ ആശ്വസിപ്പിക്കണമെന്നറിയാതെ അന്തംവിട്ട് നില്‍ക്കുകയാണ്. തോമസ് മകനോട് വിളിച്ചുപറഞ്ഞു: 'മോനേ ചാള്‍സ്, നീ നിന്റെ അമ്മയെ വിളിച്ചുകൊണ്ടു വാ. ഇത്രയും നല്ലൊരു തീപ്പിടുത്തം അവള്‍ക്കിനി കാണാന്‍ പറ്റിയെന്നു വരില്ല.' അനിവാര്യമായത് ഇല്ലാതാക്കാന്‍ നമുക്ക് കഴിയാതെ വരുമ്പോള്‍ അതിനെ സമചിത്തതയോടെ നിസ്സാരവത്കരിക്കാന്‍ പഠിച്ചില്ലെങ്കില്‍ ടെന്‍ഷന്‍ വന്ന് നാം ചത്തുപോകും.
നാലു ജ്യേഷ്ഠാനുജന്മാര്‍. അവര്‍ക്കൊരു പൂച്ചയുണ്ട്. കണ്ണിലുണ്ണി. എല്ലാ സ്വത്തുക്കളും വിഭജിച്ചപ്പോള്‍ ആ പൂച്ചയുടെ കാലുകള്‍കൂടി ഓരോരുത്തര്‍ക്കായി വീതിച്ചു.

പൂച്ച ഒരു എലിയുമായി പുരപ്പുറത്തുനിന്ന് ചാടിയപ്പോള്‍ പൂച്ചയുടെ ഒരു കാലൊടിഞ്ഞു. ഒടിഞ്ഞ കാലിന്റെ ഉടമയായ സഹോദരന്‍ അതിന്റെ ചികിത്സാച്ചെലവുകള്‍ വഹിക്കേണ്ടിവന്നു. കുഴമ്പു പുരട്ടിയ തുണികൊണ്ട് പൂച്ചയുടെ കാലില്‍ ചുറ്റിക്കെട്ടി. അടുപ്പില്‍നിന്ന് അതിന് തീപിടിച്ചു. ലങ്കാദഹനംപോലെയായി സംഭവം. പൂച്ച പോയിടത്തെല്ലാം അഗ്നിബാധ. തീപ്പിടുത്തത്തില്‍ നഷ്ടമുണ്ടായ സഹോദരന്മാര്‍ പരിക്കുപറ്റിയ കാലിന്റെ ഉടമയായ സഹോദരനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. അദ്ദേഹം മറുപടി നല്‍കി: 'എന്റെ കാലുകൊണ്ട് പൂച്ചയ്ക്ക് ഓടാന്‍ എന്നല്ല, നടക്കാന്‍പോലും പറ്റില്ല. പൂച്ച ഓടി തീവെച്ചതിന് ഉത്തരവാദികള്‍ പൂച്ചയുടെ മറ്റു മൂന്നു കാലുകളാണ്. നഷ്ടപരിഹാരം നല്‍കേണ്ടത് ആ കാലുകളുടെ ഉടമകളാണ്.
നാം എല്ലാവരും ഇങ്ങനെത്തന്നെ. കുറ്റം എങ്ങനെ നമ്മില്‍നിന്ന് ഒഴിവാക്കാനാകുമെന്നാണ് ആദ്യം നോക്കുക.

ഏതു പ്രായത്തിലും ദുഷ്ചിന്തകളാണ് നമ്മുടെ ഉറക്കംകെടുത്തുന്നത്. വീട്ടിലെ വെളിച്ചമില്ലാത്ത ഏതു മുറിയിലൂടെയും നിങ്ങള്‍ക്ക് നിര്‍ഭയനായി നടക്കാനാവും. അതില്‍ ഏതെങ്കിലും ഒരു മുറിയില്‍ ഉഗ്രവിഷമുള്ള ഒരു പാമ്പുണ്ടെന്ന് കേട്ടാലോ? ഇരുട്ടില്‍ ഓരോ ചുവടും നിങ്ങള്‍ സൂക്ഷിച്ചേ വയ്ക്കൂ. ഓരോ ചുവടും വയ്ക്കുന്നത് അതീവ ഭയത്തോടെയാകും. കാല്‍ എപ്പോഴാണ് സര്‍പ്പത്തിന്റെ മേല്‍ പതിയുകയെന്നാകും പേടി.